Tuesday 7 March 2017

പരാദം

'ഈരാത്രിയിവിടെ
കഴിഞ്ഞോട്ടേ'
എന്നൊരാൾക്ക്
സമ്മതം
പറയുമ്പോൾ
'എവിടെ'
എന്ന് ചോദിക്കാൻ
വിട്ട്പോകുന്നൊരാളാണ്
നിങ്ങൾ
പ്രത്യേകതകളൊന്നുമില്ലാത്ത
ആ രാത്രിക്കൊടുവിൽ..
രാവിലെ എന്ന സ്ഥലത്ത്,
ടവൽഎടുക്കുമ്പോൾത്തന്നെ
നിങ്ങളെയവൻ
കുളിപ്പിച്ചെടുക്കുന്നു
ഉച്ച എന്ന സ്ഥലത്ത്,
പ്ലേറ്റെടുക്കുമ്പോൾത്തന്നെ
ഏമ്പക്കമിടീപ്പിക്കുന്നു.
കാലിയായ അരിക്കലംകണ്ട്
നിങ്ങൾ അന്തംവിട്ട് നിൽക്കുന്നു.
രാത്രി എന്ന സ്ഥലത്തുവച്ച്,
നിങ്ങളെ തന്നെ ഭോഗിക്കുന്ന
നിങ്ങളെ
അയാളിൽ കണ്ടെത്തുന്നു.
സ്വപ്നങ്ങളിൽ
ഇത്തിളുപിടിച്ചമാവ്,
പാമ്പ്നിറഞ്ഞ
പഴുത്തമാങ്ങകൾ
അടുക്കളയിൽചെന്ന്
നിങ്ങൾ വിശപ്പ് തപ്പുന്നു
ദാഹിക്കാനായി
കിണറ്റിൽചാടുന്നു
പ്രണയിക്കാനായി
നിങ്ങളൊരു
സന്യാസിയാവുന്നു
ചിതല്മൂടിയ വീട്ടിൽ
സമാധിയിൽ
നിങ്ങളെ ചിലർ കണ്ടെത്തുന്നു
മരിച്ചെന്ന് കരുതി
അവസാനത്തെ മാവുംമുറിക്കുന്നു
വിറകട്ടികൾക്കിടയിൽനിന്ന്
നിങ്ങളുടെ
ശവശരീരം
കളവ്പോകുന്നു
അഥവാ
കണ്ടെത്താനാകാതെവരുന്നു
'ഈരാത്രിയിവിടെ
കഴിഞ്ഞോട്ടെ'
എന്നൊരു
ശരീരരഹിതശബ്ദം
പലവാതിലിലുംമുട്ടി
തെറിച്ചുതെറിച്ചുപോകുന്നു.
മഞ്ഞസ്കൂട്ടറിൽ
നാട്ചുറ്റാനിറങ്ങുകയാണ്
നമ്മളും പൂച്ചക്കുഞ്ഞും
വഴിയിലയഴിഞ്ഞഴിഞ്ഞങ്ങനെ
പെരുംമഴയില്
കുറ്റിച്ചെടികളെല്ലാം
എഴുന്നുനിന്ന്
പനമരങ്ങളാവുകയാണ്..
നാട്ടുവഴീലങ്ങിനെ
തടിച്ച
കാടുണ്ടാവുന്നു
പൂച്ചക്കുഞ്ഞ്
കൊമ്പനാകുന്നു,
വയസ്സറിയിക്കുന്നു,
എല്ലാ
കാട്ടരുവികളീന്നും
വെള്ളച്ചാട്ടങ്ങളിറങ്ങുന്നു..
നീ നിന്നെ ഒന്ന് രണ്ട് ന്ന്
പിളർത്തുന്നു.
ആന ആനയെ
മൂന്ന് നാല് ന്ന്
പിളർത്തുന്നു
തൂണോളംപോന്ന
അതുങ്ങളുടെ
ലിംഗത്തിൽ
കാട് പതിയെ
ഒരമ്പലമുയർത്തുന്നു
നാല് കല്ത്തൂണുകളിലും
മാറി മാറി
നീയെന്നെ
ചാരി നിർത്തുന്നുണ്ട്
നിന്റെ നാലുകണ്ണിലും
കൊമ്പനാനകളും..
ഓരോ മണിയടികളിലും
അവയ്ക്ക്
മദമിളകുന്നു
വിഗ്രഹങ്ങളെ
മാറ്റി
നീയെന്നെ
പ്രതിഷ്ഠിക്കുമ്പോൾ
പൂജാരിയെ
മാറ്റി
ഞാൻ
നിന്നെയും
പ്രതിഷ്ഠിക്കുന്നു
........
അമ്പലത്തിൽ
നിന്ന്
രണ്ടുപേർ,
ഒരു പൂജാരി
ഒരു ദൈവം,
മഞ്ഞസ്കൂട്ടറിൽ
നാട് കാണാനിറങ്ങുന്നു
ഒരു പൂച്ചയും ഒപ്പം കൂടുന്നു
പറക്കാനോങ്ങുന്ന
കസാലപ്പൂച്ചയുടെ 
അപൂർവദൃശ്യം
പകർത്താൻ
ചമ്രംപടിഞ്ഞിരിക്കുന്ന,
ഏഴെട്ട്
കയ്യുംകാലുമുള്ള
കുത്തിമറിച്ചിൽ
കുരങ്ങച്ചന്മാർ,
തുമ്മാൻമുട്ടിയിട്ടും
തുമ്മാതെ
പിടിച്ചുവച്ച
മൂക്കുകൾ
വളർന്നുണ്ടായ
തുമ്പിക്കയ്യുകൾ
എന്തൊരശ്ലീലമാണ്.
അയ്യേ!
പഴുത്തിട്ടും
പറിക്കാത്ത
നാരങ്ങകളാണ്
നക്ഷത്രങ്ങളെന്ന്
നീ
പ്രേമത്തിന്
ഒടുക്കത്തെ
പുളിയാണ്

Self Portraits

നിങ്ങളൊരു
രാജാവാണെന്ന്
നാലുവട്ടം 
നിങ്ങളെന്നോട്
പറഞ്ഞിരിക്കുന്നു
നാലാമത്തെവട്ടം
കണ്ണടച്ചാണ്
നിങ്ങളത് പറഞ്ഞത്
ഞാൻ
നിങ്ങളുടെ
ഉള്ളിലാണോ
ഞാൻ തന്നെ എന്റെയൊരു തോന്നലാണോ
എന്നൊക്കെയെനിക്ക്
തോന്നിപ്പോയി
എന്നിട്ടും
നിങ്ങളൊരു
രാജാവാണെന്ന്
എനിക്ക്
തോന്നുന്നേയില്ല

ഞാൻ(എവിടെ,എപ്പോൾ)

എന്നെ ഞാനൊരിക്കൽ
എവിടെയോ
എപ്പോഴോ
കണ്ടുമുട്ടിയെന്നോ
കണ്ണാടികൾ
വെറും
കൺകെട്ടുവിദ്യ
മാത്രമാണ് ഹേ..
അതിലെന്നെ
എവിടെ എപ്പോൾ
കണ്ടുവെന്നാണ്?
ഇതൊരു തെളിയിക്കപ്പെടാത്ത
സിദ്ധാന്തമാണ്
വെറും മായാജാലം
നിങ്ങളിത്
വിശ്വസിക്കരുത്