Monday 22 May 2017

എങ്ങുംതൊടാത്ത
പാലത്തിന്റെ
കൈവരികളിലെ
ദശാംശജീവികളേ..
അന്തസ്സിനും
ആഭിചാരത്തിനും
ഇടയിൽ
ഓമനിക്കപ്പെടാതെ
ചത്തുപോകുന്ന
നാട്ടുമൃഗങ്ങളുടെ
ഭാഷയിൽ
വായിക്കപ്പെടാത്ത
ബുദ്ധകവിതയാണ്
നിങ്ങൾ
താനേ വളരുകയോ
ചുരുങ്ങുകയോ
ചെയ്യുന്ന
ഉടുപ്പുചെരിപ്പുകളുടെ
നിത്യനഗ്നദേഹമാണ്
മെരുക്കപ്പെടാത്ത
വയസ്സൻമൃഗത്തിന്റെ
ആദ്യത്തെയുടമകളാണ്
അനിശ്ചിതാവസ്ഥകളുടെ
എമൾഷനാണ്
കള്ളനും ക്രിസ്തുവിനുമിടയിലെ
അദൃശ്യക്കുരിശിൽ
നിങ്ങളൊരു
പാഴ്ബലിയാണ്
ഉരുമ്മുമ്പോളൊക്കെ
കൊല്ലുന്നപോലെ
നിലവിളിക്കുന്ന
പൂച്ചക്കുഞ്ഞുങ്ങളുടെ
വളർത്തച്ഛനാണ്
അളവുപാത്രങ്ങളാലുള്ള
ആവലാതിയിൽ
നിങ്ങളൊരു
മോശം
കച്ചവടക്കാരനാണ്
സ്വപ്നത്തിലെ കവിതയോ
കവിതയിലെ സ്വപ്നമോ ആണ്
പ്രേതഭാഷണങ്ങളിലെ
നിസ്സഹായതയുടെ
ചെവിയാണ്
ഇവരുടെ
ആശ്ലേഷരാഹിത്യത്തിന്റെ
അടിയുടുപ്പുകൾ
ഒരിക്കലും ഉണങ്ങാത്തപോലെ
നനഞ്ഞിരിക്കുന്നു
നിങ്ങലെന്നെന്നേയ്ക്കുമായി
ഒറ്റപ്പെട്ടിരിക്കുന്നു

ഉറക്കം നടിക്കുന്ന ഭൂമി നക്ഷത്രങ്ങളെ എന്തുചെയ്യുകയാണ്?


.....................................
നിറയെ മുലഞെട്ടുകളോടെ
കാമുകനെ സ്വപ്നം
കണ്ടതുപോൽ,
പിഴിഞ്ഞുവച്ച
നിലാക്കുപ്പി
മനപ്പൂർവം
മറിച്ചിട്ടു മലർന്നുകിടന്ന്
ഉൽപ്രേക്ഷകളില്ലാത്തൊരു
കവിത
പച്ചയ്ക്കുചൊല്ലി
മാനത്തിന്റെ
മാറിൽ
തപ്പുകയാണ്!
ഉറക്കം
പ്രണയത്തിലൊന്നാന്തരം
അടവെന്ന്...

പിൻഗാമി ..................


നാലുപാടും
വാൾചുഴറ്റിയൊരു യോദ്ധാവ്
കവലയിൽ..
ഭ്രാന്തനെന്ന് എങ്ങനുറപ്പിക്കും?
യുദ്ധം മാത്രമേ കഴിഞ്ഞിട്ടുള്ളൂ
യോദ്ധാവ് തുടരുകയല്ലേ
ഞാനൊരു അടിമയാണ്
ഉടമ മരിച്ചിട്ടും
ഉടമ മാറിയിട്ടും
അടിമ തുടരുകയാണ്
എത്ര അസഹനീയമായ
സ്വാതന്ത്ര്യമാണിത്.
എങ്ങനെയാണ് മോചനം
ചരിത്രത്തിൽനിന്ന്
ഇറങ്ങിനടക്കുകയാണ്
ചരിത്രത്തിലൂടെത്തന്നെ
നടക്കുകയാണ്
ഭാവിയുടെ തുറന്നഅറ്റം
പ്രേതനഗരിയാണെന്നാണ്
അശരീരി.
ഇല്ലാത്ത രാജ്യങ്ങളും,
ഇല്ലാത്ത രാജാക്കന്മാരും,
യുദ്ധങ്ങളും
അടിമകളും.

പ്രേമത്തിൽപ്പെടുമ്പോൾ കുട്ടികൾ വളർത്തുന്ന കുരങ്ങുമനുഷ്യർ നമ്മൾ, ........................

പ്രേമത്തിൽപ്പെടുമ്പോൾ
കുട്ടികൾ വളർത്തുന്ന
കുരങ്ങുമനുഷ്യർ
നമ്മൾ,
........................
കൂവിപ്പായുന്ന
ഗമണ്ടൻ വണ്ടികളെപ്പോലും
അള്ളുവച്ചുപിടിക്കുന്നു..
ആനക്കൂട്ടത്തോടൊപ്പം
കരിമ്പിൻതോട്ടം
കയ്യേറുന്നു
എല്ലാ ചെടികളുടെയും
മണ്ടയൊടിച്ചുവിടുന്നു
എല്ലാവർക്കുംവേണ്ടി
ആർക്കുമല്ലാതെയൊരയഞ്ഞ
പാട്ടുപാടുന്നു
തെരുവിന്റെ ചെകിട്ടത്തടിച്ചും
കഴുത്തിനുകുത്തിപ്പിടിച്ചും കാശുമേടിക്കുന്നു.
ഉറങ്ങിക്കിടക്കുന്ന കുടിലുകളെ
പോക്കറ്റടിക്കുന്നു
നദിക്കടിയിൽ
നമ്മളൊരു പാലം കണ്ടെത്തുന്നു
രഹസ്യവേരുകളിലൂടെ
ലഹരിമരുന്ന് കടത്തുന്നു
വീർത്തുവീർത്തുപൊട്ടിപ്പോയ
ബലൂൺപ്രേതംകണക്കെ
മുഴുപ്പിനും
മുറിവിനും
ഇടയിൽ ശൂ.. എന്ന്
നമ്മളെ കാണാതാവുന്നു
വീട്ടിലേക്കുള്ള
വഴിമറന്നേതുള്ളുന്നോന്ന്
തല്ലുകൊള്ളുന്നു..
......................
വെളീൽ
കുളിച്ചോണ്ടിരിക്കുമ്പം
പെട്ടെന്ന് നാണംവന്ന-കത്തേക്കോടിപ്പോണനേരംവരേയ്ക്കും നമ്മൾ
പ്രേമത്തിൽപ്പെട്ടവർ,
തീപിടിച്ചുരുണ്ടുപോകുന്ന
കുരുത്തംകെട്ട
രണ്ടുസൈക്കിൾടയറുകൾ..
മരത്തേക്കാൾ
വലിയവിത്തേ...
മഴയുടെ ഏതറ്റത്തിട്ടാണ്
നിന്നെ മുളപ്പിക്കേണ്ടത്?
ക്രമം
എന്ന രാജ്യത്ത്
എല്ലാ വീടുകളും
എല്ലാ ജീവികളും
ഒരുപോലെയാണ്
സകലർക്കും
ഒരുപേരും
ഒരേപാത്രവുമാണ്
എല്ലാ കവികളും
എല്ലാ ചിത്രകാരന്മാരും
ഒറ്റഭാവനയുടെ
ആചാരാവിഷ്കാരത്തിലാണ്
വികലാംഗർ ജനിക്കാറേയില്ല
ഒരേ ഉടുപ്പളവുകളിൽ
എല്ലാവരും ഒരുപോലെ സ്വതന്ത്രരാണ്
പ്രണയങ്ങളും
ഉത്സവങ്ങളും അതിന്റെ
ചലനാത്മകതയുടെ
പ്രവചനാതീതതയിൽ
നിരോധിക്കപ്പെട്ടിരിക്കുന്നു
സാഹോദര്യത്തിന്റെ
പാരമ്യത്തിൽ
ആകാംക്ഷ അസൂയ
പക്ഷപാതം
വിദ്വേഷം
ഇവയൊന്നുംതന്നെ നിലനിൽക്കുന്നേയില്ല
തുല്യനീതിയുടെ
സാങ്കേതികത
എത്ര യുക്തിഭദ്രമാണെന്ന്
നോക്കൂ