Monday 22 May 2017

എങ്ങുംതൊടാത്ത
പാലത്തിന്റെ
കൈവരികളിലെ
ദശാംശജീവികളേ..
അന്തസ്സിനും
ആഭിചാരത്തിനും
ഇടയിൽ
ഓമനിക്കപ്പെടാതെ
ചത്തുപോകുന്ന
നാട്ടുമൃഗങ്ങളുടെ
ഭാഷയിൽ
വായിക്കപ്പെടാത്ത
ബുദ്ധകവിതയാണ്
നിങ്ങൾ
താനേ വളരുകയോ
ചുരുങ്ങുകയോ
ചെയ്യുന്ന
ഉടുപ്പുചെരിപ്പുകളുടെ
നിത്യനഗ്നദേഹമാണ്
മെരുക്കപ്പെടാത്ത
വയസ്സൻമൃഗത്തിന്റെ
ആദ്യത്തെയുടമകളാണ്
അനിശ്ചിതാവസ്ഥകളുടെ
എമൾഷനാണ്
കള്ളനും ക്രിസ്തുവിനുമിടയിലെ
അദൃശ്യക്കുരിശിൽ
നിങ്ങളൊരു
പാഴ്ബലിയാണ്
ഉരുമ്മുമ്പോളൊക്കെ
കൊല്ലുന്നപോലെ
നിലവിളിക്കുന്ന
പൂച്ചക്കുഞ്ഞുങ്ങളുടെ
വളർത്തച്ഛനാണ്
അളവുപാത്രങ്ങളാലുള്ള
ആവലാതിയിൽ
നിങ്ങളൊരു
മോശം
കച്ചവടക്കാരനാണ്
സ്വപ്നത്തിലെ കവിതയോ
കവിതയിലെ സ്വപ്നമോ ആണ്
പ്രേതഭാഷണങ്ങളിലെ
നിസ്സഹായതയുടെ
ചെവിയാണ്
ഇവരുടെ
ആശ്ലേഷരാഹിത്യത്തിന്റെ
അടിയുടുപ്പുകൾ
ഒരിക്കലും ഉണങ്ങാത്തപോലെ
നനഞ്ഞിരിക്കുന്നു
നിങ്ങലെന്നെന്നേയ്ക്കുമായി
ഒറ്റപ്പെട്ടിരിക്കുന്നു

1 comment: