Thursday 9 February 2017

എന്നിട്ട്?

-എന്നിട്ട്?
കൈരണ്ടുംപൂട്ടി
വീണ്ടും
കവിളിലേക്കായുമ്പോൾ
കുതറിയൊരൊറ്റക്കടി
-എന്നിട്ടോ?
പിന്നെയോട്ടം..
വീട്ടിലെത്തി
കതകിലടിച്ചു
നീട്ടിവിളിച്ചു..
'ഞാനേ..എന്റെ ഞാനേ..'ന്ന്
പടിക്കലെത്തുമ്പൊഴേ
ഓടിവന്നുതുറക്കുന്നതായിരുന്നു.
കണ്ടില്ല.
-എന്നിട്ട്?
എന്നിട്ടൊന്നുമില്ല സർ..
കഴുകാൻമറന്ന ചായഗ്ലാസിൽ
ഉരുമ്പരിച്ചുകാണുമല്ലോയെന്നോർത്തു.
അന്നേരം എനിക്ക്
ചായ കുടിക്കാൻ തോന്നി.
പക്ഷേ ഞാനൊരു സിഗരറ്റുവലിച്ചു.
പിന്നെയിരുന്നുറങ്ങി
-നിങ്ങൾക്ക് ചായ പറയട്ടെ?
വേണ്ട സർ..
എല്ലാഗ്ലാസ്സുകളും ഉറുമ്പരിച്ചതാണ്.
എല്ലാ മധുരപ്പതയിലും
ചത്തുകിടക്കുന്ന
ഒരുറുമ്പെങ്കിലുമുണ്ടാകും
-തിരിച്ചെങ്ങനെ? ഒറ്റയ്ക്ക് പോകുമോ?
എനിക്കിന്നലെ
വീടില്ലായിരുന്നു.
നഗ്നയായിരുന്നു
വിശപ്പുണ്ടായിരുന്നു
ഒരിക്കൽ മാത്രമേ
നിങ്ങൾക്കത്രയ്‌ക്കൊറ്റയ്ക്കാവാനൊക്കൂ.

1 comment: