Monday 20 February 2017

അത്താഴം

അരികുപൊട്ടിയ
പപ്പടം
ആരുടെ
പാത്രത്തിലിട്ടാണീയാകാശമിങ്ങനെ
അമ്മകളിക്കുന്നത്?
പ്ലാസ്റ്ററിട്ട
നക്ഷത്രക്കാലുകൾ
കുത്തിനിർത്തിയ
ബ്ലാക്ക്ഫോറസ്റ്റുകളെ,
ഉള്ളിത്തോലിൽ
പൊതിഞ്ഞുകൊടുത്താശംസിക്കുന്ന
ബേക്കറിക്കടകൾ.
കരഞ്ഞുവീണൊരു
മഴയേയും
സ്‌ട്രോയിട്ട്
വലിച്ചൂറ്റുന്ന
കെട്ടപഞ്ഞിമേഘങ്ങളുടെ
കാർണിവൽക്കാലം
ഇത്ര കറുത്തൊരാന
മറുകിന്റെ
ചതിയനാകാശമേ
മുട്ടുകുത്തിനിന്നയെന്റെ
മീൻകുഞ്ഞുങ്ങളെ
കുന്തത്തിൽ
കോർത്തനിന്റെ
വല്യപെരുന്നാളിന്റെ
പള്ളിമുറ്റത്ത്,
വെള്ളേപ്പംപോലൊരു
പകലിനെ
പകുത്ത്,പകുത്തട്ടത്തൊട്ടിച്ച്
പിന്നെയുമൂതിനിന്റെ
കറുത്തകാടെരിച്ച്
നിഴലില്ലാത്ത
നീലയല്ലാത്ത
നിന്നോടെനിക്കിതു
പകൽ
ചോദിക്കണം..
എന്റെയുരുണ്ടഭൂമിയെ
എന്തിനിങ്ങനെ
മുറിച്ചുതിന്നുന്നു..

No comments:

Post a Comment