Thursday 9 February 2017

മുടിവെട്ടുന്ന ഒരാൾ
കത്രികയാവുന്നു.
ചെത്തുകാരൻ
കള്ളുകുടമാവുന്നു.
കുഴിവെട്ടുന്നവൻ
മൺവെട്ടിയാവുന്നു.
അപ്പോൾ നിങ്ങൾ
കലപ്പയുംപിന്നെ,
കലവുംകൂടി
നദിയിലെറിയില്ലേ?
പാട്ടുപാടിക്കൊണ്ടിരുന്ന
ഒരുപെൺകുട്ടിക്ക്
തീപിടിക്കുന്നു.
പാട്ടുംകൂടെ കത്തുന്നു.
പിന്നത്തെയെല്ലാ
കോട്ടുവായകൾക്കും
നിങ്ങടെ ചെവീന്ന്
വെള്ളം വരൂല്ലേ?
നടന്നോണ്ടിരിക്കുമ്പോൾ
കാലൊക്കെ
ദേഹത്തൂന്നൂരിപോകുന്ന
രാജ്യത്ത്,
ചിരിച്ചോണ്ടിരിക്കുമ്പോൾ
പല്ലുകൊഴിഞ്ഞു
പൂമുളയ്‌ക്കണ കാലത്ത്
ഉറങ്ങാതിരിക്കാനല്ലാതെ
നിങ്ങളെന്തു തീരുമാനിക്കും?
അതുകൊണ്ടാണ്
പ്രണയിച്ചുകൊണ്ടിരിക്കെ
ഞാനവനെ
കൊന്നുകളഞ്ഞത്...

No comments:

Post a Comment