Tuesday 21 February 2017

കൈകൾ
മേലോട്ടുയർത്തി
നടന്നുപോകുന്ന
ഏണികളീന്ന്
ഉണക്കാനിട്ടയുടുപ്പുകൾ 
 പ്രാർത്ഥനപോലെ
പറന്നുപോകുന്നു.
'പോയവഴിയേ
പോകൂ..'ന്ന്
ചുമരുതുരക്കുന്ന
പല്ലികളുടെ
അശരീരി നാക്ക്
നീയെന്റെ
കൈപിടിച്ചു
വലിയോ വലി..
കാറ്റുപോലെ
കയ്യറ്റുപോകുന്നു.
കണ്ണിലെ
ക്യാരറ്റിന്റെ
വഴിപ്രശ്നം
ഓർത്തെടുത്ത്
നീ വീണ്ടും
എന്നോട് വഴക്കിടുന്നു.
ദേ നീ വഴിയറിയാത്ത
മുയലാണോ?
നമുക്ക്
വീടില്ലായെന്നതുതന്നെ
നീ മറന്നുപോയല്ലോ
അറ്റുപോയ
കയ്യെടുത്തോടിപ്പോകുന്ന
രണ്ടു പുഴകൾ
തമ്മിൽ പൊരിഞ്ഞയടി
കാലില്ലാത്ത മരം,
ചിറകില്ലാഞ്ഞ കിളി
എന്നിവർ
ഇരുപക്ഷം പിടിക്കുന്നു
അവരും വഴക്കിടുന്നു
കാറ്റ് വന്ന്
മരത്തിനെയും
കിളിയെയും
മായ്ച്ചുകളയുന്നു.
പുഴയെയും
പുഴയെയും
ഓടിച്ചുവിടുന്നു.
അറ്റുപോയ
കയ്യ്
പല്ലിപ്പശകൊണ്ട്
തേച്ചൊട്ടിച്ച്
കയ്യാട്ടി,നാവ് നീട്ടി-
ക്കാണിക്കുകയാണ്
ചുവരിടിഞ്ഞ
വീടുകൾ.
ഹോ..
പേടിച്ചുപമ്മിയ
നമ്മൾ
ഏണിക്കയ്യീന്ന്
ഉടുപ്പ് ചോദിക്കുന്നു.
എനിക്കാകെ
നാണം
നിനക്കും നാണം.
നീയിപ്പോൾ മുയലല്ല..
ഞാൻ ഞാനേ അല്ല.
ചുവരുപോലെ
പല്ലികൾ
തുരന്നുതിന്നുന്ന
തുണിയില്ലാത്ത
രണ്ടുക്യാരറ്റുകളാണ് നാം.
വാ കാറ്റുപോയ വഴി പോകാം

1 comment: