Thursday 9 February 2017

പ്രിയനേ..
സ്നേഹമില്ലായ്മയിൽ
ഞാനൊരു മുൾച്ചെടിയാണ്.
എന്റെ മരുഭൂമിയുടെ
അരികത്തിരുന്ന്
ചെണ്ടകൊട്ടരുതേ.
ഉത്സവങ്ങളുടെ
തെരുവ് നേരത്തെ
മരണപ്പെട്ടിരിക്കുന്നു.
മരിച്ചവരുടെ
മെതിയടികൾ
അൾത്താരയിൽ
കത്തിച്ചുതീകായുകയായിരുന്നു നാം.
ഇരുട്ടിനു തീപിടിച്ചപ്പോൾ,
കുരിശുവിട്ടിറങ്ങിയ
ദൈവത്തോടൊപ്പം
പുലർച്ചത്തെവണ്ടിക്ക്
നീയും നാടുവിട്ടിരുന്നു.
ഇപ്പോൾ,
പള്ളിനിറയെ
മരിച്ചവർ നടന്നവഴികൾ
നിറയുകയാണ്..
ഇനിയിവിടെ
മെഴുകുതിരി കത്തിക്കരുതേ..
മരണശേഷമെന്നെ
വിശുദ്ധയാക്കയുമരുത്.
എന്റെ കറുത്തപട്ടത്തെ
മഴവില്ലിൽ തൂക്കിയിടല്ലേ..
മുന്തിരിവള്ളികളിൽ
കൊരുക്കല്ലേ,
ഞാനൊരു
കിഴിയാത്ത മുത്താണ്.
നാം വളർത്തിയ ഓന്തുകൾ
കരച്ചിൽ നിർത്തി
കൊഞ്ഞനംകുത്തുന്നുണ്ട്.
ബൊമ്മകളുടെ
നേതാവായ
മരക്കുതിര നോക്കിനോക്കി
ചിരിക്കുന്നുമുണ്ട്.
ചീഞ്ഞുപോയ
സ്നേഹത്തെ
വീഞ്ഞെന്നവണ്ണം
കുടിച്ചവരാണ് നാം.
എന്നിട്ടും നീയെന്റെ ദാഹത്തെ
ഒറ്റുകൊടുത്തിരിക്കുന്നു.
വിശപ്പുമൂത്ത്
വിഷമെന്നപോലെ
നാം പരസ്പരം
ഭക്ഷിച്ചിരുന്നു.
എന്നിട്ടും നിന്റെഗ്രാമം
എന്റെ ദേഹത്തെ
ജനൽവഴി പുറത്തേക്കെറിയുകയാണ്.
കറുപ്പും വെളുപ്പുമെന്ന്
കീറിയിട്ട ആകാശത്തിൽ
മഴകഴിയുന്നേരം
നാം രണ്ടുഗ്രഹങ്ങളിലാണ്.
******
ഓർമകളുടെ ദരിദ്രരാജ്യത്തു
യുദ്ധമുണ്ടാവുമ്പോൾ,
ഇനിയുംമുളച്ചിട്ടില്ലാത്ത
കാപ്പിച്ചെടികൾക്കിടയിലിരുന്ന്
നീയെന്നെയോർത്തും
കരയുകയാവാം..
എങ്കിലും,
കടലുപേക്ഷിച്ച നിന്റെപുഴയിലെ
അവസാനത്തെ
മീനിനെയും എന്റെമുൾച്ചൂണ്ട
കൊന്നുകോർത്തല്ലോ..
ഞാനെന്തൊരു
ശപിക്കപ്പെട്ട മുൾച്ചെടിയാണ്.
നീയെന്നെയെന്തിനു
തിരഞ്ഞെടുത്തു.
കണ്ണുകാണാത്ത
രണ്ടുഗ്രഹങ്ങളിലിരുന്ന്
ഓന്തുകൾ പിന്നെയും
കരയുന്നു.

1 comment: