Monday 9 January 2017

കടലിൽ നിന്നെ വരയ്ക്കുമ്പോൾ

കടലിന്റെ
പച്ചിച്ചയൊരുതുണ്ട്
വെയിൽക്കണ്ണാടിയിൽത്തട്ടി
എന്റെയാകാശത്തിലേക്കൊഴുകുന്നു.
ഇടയ്ക്കു വെയിൽമാറി
മഴവരുന്നു.
പച്ചയുടുപ്പ്
അലിഞ്ഞുവീഴുന്നു.
കടൽ വെളുത്തിട്ടാണ്!
ഞാനതിനെ
നീലയുടുപ്പിട്ട
എന്റെയാകാശഭിത്തിയിൽ
ഒട്ടിച്ചുവയ്ക്കുന്നു.

ഒരു മരം കണ്ണാടിയിൽ
നിന്നിറങ്ങുന്നു.
ചുവന്ന പൂവ്
കാടിന്റെ ഒരില
വെയിലിന്റെ നരച്ചവേര്
നിലാവിന്റെ തളിർഞരമ്പ്..

ഒക്കെപ്പിഴിഞ്ഞ്
നിറക്കോപ്പയിലാക്കുന്നു.
പൂവിൽ വിരല് മുക്കി
കടൽക്യാൻവാസിൽ
ഞാൻ നിന്നെ വരച്ചു തുടങ്ങുന്നു.
നിന്റെ നിറഞ്ഞ ചുണ്ട്...

ഇലതൊട്ട്
കൈനിഴലത്തുകറുപ്പിച്ച്
കണ്ണുവരയ്ക്കുമ്പോൾ,
വിരൽത്തുമ്പത്ത്
ചോന്നനിന്റെചുണ്ടുമ്മവയ്ക്കുന്നു.
കണ്ണുമറന്ന്
ഞാൻ പിന്നെയും ചുണ്ടുതന്നെവരയ്ക്കുന്നു.
പച്ചച്ചുണ്ട്.

വേരുതൊട്ടുതിരികെവരയ്ക്കുമ്പോൾ
കടലിന്റെ കടലാസ്സീന്ന്
നീ വിരലിൽ കടിക്കുന്നു.
ഞാൻ പിന്നെയും
വര മറക്കുന്നു..
വെളുത്ത കടൽ..
വെളുത്ത നിന്റെ ചുണ്ട്..

നിലാവുതൊടുമ്പോൾ
നീലിച്ചുപോയനിന്റെ ചുണ്ടുകളിലെല്ലാം
ഞാനുമ്മ വയ്ക്കുന്നു.
എനിക്ക്,
പൂവിന്റെ
കാടിന്റെ
വെയിലിന്റെ മണം.

പച്ച നീല ഉടലുടുപ്പുകൾ..
മാറി മാറി നമ്മളഴിയുന്നു...
നീ അലിഞ്ഞൊഴുകിയിറങ്ങുന്നു.

അടുത്ത വെയിലിൽ
ചായങ്ങളുടെമരം കണ്ണാടിയിലെത്തുമ്പോൾ
ഞാൻ വീണ്ടും
നിന്നെ കടലിൽ വരയ്ക്കുന്നു.

1 comment: