Sunday 1 January 2017

ഗിറ്റാർ 🎼🎼🎼

വെട്ടംവിഴുങ്ങി
വയർചീർത്തിരിക്കുന്ന
രണ്ടുമരങ്ങൾ
ചേർത്തുകെട്ടിയയകളിൽ
ഉടുപ്പുകൾ ഉണക്കാനിട്ട്
നമ്മളുറങ്ങുന്നു.
ഉണങ്ങുന്തോറും നനയുകയും
നനയുന്തോറും ഉണങ്ങുകയുംചെയ്യുന്ന
നൂലിൽ ഇരുട്ടുകൊണ്ടാണ്
നമ്മുടെ പേര് പ്രിന്റ്ചെയ്തിരിക്കുന്നത്.
ഉടുപ്പുകളുടെ ഓർമകളിൽ
നമ്മളുടെ പേരുകൾ
മാഞ്ഞുപോകുന്ന
ദിവസമാണ്
അയകൾ പൊട്ടുന്നതെന്ന്
നമുക്കറിയാം.
പൊട്ടിപ്പോയ ഗിറ്റാറിന്റെ
വള്ളികളിൽ
ഒരുപാട്ടുടുപ്പ്
മണ്ണ്തിന്നുന്നത്
നമ്മൾ സ്വപ്നംകാണുകയാണ്..
അതേരാത്രി,
വെട്ടംതിന്നുന്ന മരങ്ങൾ
ഗിത്താറിനെ പ്രസവിക്കുന്ന
അതേനേരം
ഉണങ്ങിയ നമ്മുടെയുടുപ്പുകൾ
ഒളിച്ചോടുന്നു!
അയകളുടെ ഇരുട്ടിൽ
ഓർമ്മകൾ തൂങ്ങിക്കിടക്കുമ്പോൾ
നഗ്നരായി നമ്മളൊരു
നനഞ്ഞപാട്ടുകേൾക്കുന്നു.

1 comment:

  1. അഭിനന്ദിക്കാൻ വാക്കുകളില്ല.
    തുടരുക.
    🥰

    ReplyDelete