Monday 9 January 2017

കുന്തിരിക്കത്തിന്റെ മരങ്ങളിലേക്ക്
കിളികൾ ചേക്കേറാനെന്നപോലെത്തുമ്പോൾ
വസന്തത്തിന്റെ മണമുള്ളൊരൊച്ച
വാതിലിൽ മുട്ടുന്നു.
ഒളിച്ചുനോക്കിയ കൺപീലി
ജാലകത്തിൽ
ഒട്ടിപ്പിടിക്കുമ്പോൾ
ചെരിപ്പഴിച്ചിട്ട്
ഒരാൾ തിരിഞ്ഞുനിൽക്കുന്നു.
ഉറങ്ങിക്കിടന്ന ഒരു വീട്
ധൃതിപിടിച്ച് താനേ കുളിക്കുന്നു
നിലക്കണ്ണാടി പൊട്ടുതൊടുന്നു
പൊട്ടിയകുപ്പി പഴമ്പായ
പൊടിപിടിച്ചതെല്ലാം താനേ ഇറങ്ങിപ്പോകുന്നു.
മുറ്റത്തെ മഞ്ഞമരങ്ങൾ
ഉണക്കയിലകൾ
പൊഴിക്കുന്നു.
ചുള്ളിക്കമ്പുകൾ അടിച്ചുവാരുന്നു.
ഉറുമ്പുകൾ ചിതലുകൾ
പാറ്റകൾ പല്ലികൾ
എലികൾ അരണകൾ
ഒക്കെയും ഒളിക്കുന്നു.
ധ്യാനിച്ചിരുന്നൊരൊച്ച
പാട്ടുപെട്ടിതുടയ്ക്കുന്നു.
ഒക്കത്തിരുന്നൊരിരുട്ടൂതിയകറ്റി
ഓടിത്തുള്ളിയൊരുകിതപ്പ്
വാതിൽ തുറക്കുമ്പോഴേക്കും
അയാളിറങ്ങിപ്പോകുന്നു.
കിളികളും കൂടെയിറങ്ങുന്നു.
ചെരിപ്പിലേക്കൊരു വീട്
ചുരുങ്ങിയിറങ്ങിയിരിക്കുമ്പോൾ
മണ്ണെഴുതുന്ന
വസന്തങ്ങളിൽ
കുന്തിരിക്കമരം
കിളികളെ കാക്കുന്നു.

No comments:

Post a Comment