Sunday 1 January 2017

രാത്രിവിരുന്ന്

പൂച്ചട്ടികളിൽ ചത്തകുഞ്ഞുങ്ങളെ
കുഴിച്ചിട്ട ഒരുവൾ
പൂക്കളെ പ്രസവിച്ച
രാത്രിയാണിന്ന്..
കിളികളെ നിറച്ച കുട്ടയോടൊരുത്തി
മീനേ മീനേ എന്ന്
നീട്ടിവിളിക്കുന്നുണ്ട് രാത്രിച്ചന്തയിൽ.
ഇനിയും പോകാത്ത  വിരുന്നുകാരാ...
ചത്തുപോയ പാമ്പുകളെ
തൂക്കിയിട്ട പന്തലുകളിൽ
കീരികൾ തവളകളെ മിന്നുകെട്ടുന്ന നേരം
ആസൂത്രിതമായ
ഒരു കൊലപാതകത്തിന്
സാക്ഷ്യപ്പെട്ട് സഹായിയാവുക.

വഴികൾ അവസാനിക്കുന്ന
കൊക്കകളുടെയോരത്ത്
ഭൂപടങ്ങൾ വിൽക്കുന്നയൊരുവനാണ്
എന്റെയീ കാമുകൻ.
ഉടലിൽ തളച്ചിട്ട
നിന്റെ പാമ്പിനെ
അരയാലുകളിൽ
കെട്ടിയിട്ട്
ഞങ്ങളുടെ വിവാഹത്തിന്
കാർമ്മികനാവുക.

എന്റെ വരൻ,
കിളിയാണെന്നറിയാത്ത
ഒരുമീനാണ്.
അവനെ ഞാൻ കടലുകളിൽ
മുക്കിക്കൊല്ലുന്ന രാത്രിയാണിന്ന്.
ഇണചേരുമ്പോൾ
ഞങ്ങളുടെ ഗ്രാമത്തിന്
പച്ചമരത്തൊലികളുരിയുന്ന
മണമാണ്.
കാറ്റുകളെ വിശ്വസിക്കരുത്.
അവർ പാമ്പുകളുടെ ചാരന്മാരാണ്.
ഞങ്ങളുടെ മുറിയുടെ
ശ്വാസവും ശബ്ദവും
വെളുത്തുള്ളികളുടെവേലി കടക്കാതെ തടയണം.

പുലർച്ചെയെന്റെ പിങ്ക്റോസയുടെ
വേരുകളുടെ അറ്റത്ത്
നീയൊരു കുഴിയെടുക്കുക.
ഭൂപടങ്ങൾ വരയ്ക്കാൻ
സമർത്ഥനായ
എന്റെ പ്രിയപ്പെട്ടവനെ
ഉമ്മകളുടെ അടയാളങ്ങളോടൊപ്പം
അടക്കം ചെയ്യുക.
പിന്നെ ഉപചാരംചൊല്ലി നമുക്ക് പിരിയാം.

അടുത്ത സായന്തനത്തിൽ
ഒന്നുകിൽ നീയവനെ
പിങ്ക് ചുണ്ടുകളുടെ ചിത്രം വിൽക്കുന്നയൊരു
ചിത്രകാരനായി
ചന്തയിൽ കാണുക.
അല്ലെങ്കിൽ ഞാനൊരു
പനിനീർപ്പൂവിനെ പ്രസവിക്കട്ടെ !

1 comment: