Monday 9 January 2017

ഋതു പറഞ്ഞ കഥ

തടാകത്തിന്റെ
ഹൃദയഘടനയറിയാൻ
സൂത്രവിദ്യകളോ
കൈപ്പുസ്തകങ്ങളോ ഇല്ല.

അവയുടെ സുതാര്യമായ ഹൃദയത്തിന്
വീർത്ത രണ്ടറകളാണ്.
ഭൂമി ഉറങ്ങിയും ഉണർന്നും
ശ്വസിക്കുന്ന നേരത്ത്
നിലാവും വെയിലും
മുറതെറ്റാതെയറകളിൽ
മാറിമാറിനിറച്ചും അരിച്ചും
നീലരക്തമൊഴുക്കിവിടുന്നവ..

തടാകം ഒരു ദ്വിലിംഗപദമാണ്.
അവൾ,
കൈരേഖകൾ മോഷ്ടിക്കുന്ന
കാക്കാലത്തിയാണ്.
രാത്രിയും പകലും
നീലയറകളിൽ
നോവലെഴുത്തുകാരനായ
കാമുകനെ
ബന്ധനസ്ഥനാക്കിയ ഒരുവൾ.
ത്യാഗാഭിനയങ്ങളിലിമയടയ്ക്കാത്ത
മീൻകണ്ണുള്ള
കൈനോട്ടക്കാരി.
അവനോ,
പൊന്മാൻ കൊത്തിയാൽപോലും
തുറക്കുന്ന
ചാവികളില്ലാത്ത പൂട്ടിൽ
വ്യാജമായൊരു ദുഃഖഭാരത്തോടെ
നിത്യമായ പ്രണയമെഴുത്തിലേർപ്പെട്ടിരിക്കുന്ന
ബന്ധനസ്ഥനാക്കപ്പെട്ട
കാമുകൻ

അയാൾക്കെഴുതാനായി
കൈരേഖകളിലെ കഥകൾ
കൊള്ളയടിക്കപ്പെട്ടു.
അവനാകട്ടെ കഥകളത്രയും
നീരിലെഴുതിക്കൊണ്ടിരുന്നു.

ഇരട്ടയറകളിൽ അവരുടെ ഹൃദയമാണ്,
മഞ്ഞയിലഞരമ്പുകളുടെ
നാഡീജ്യോത്സ്യൻ ചമഞ്ഞ്
മരങ്ങളുടെ കഥകൾ
നീലമഷിയിലെഴുതുന്ന
തടാകത്തിന്.

തടാകങ്ങൾ നമ്മുടേതാകുമ്പോൾ
കൈനോട്ടക്കാരിയും കാമുകനും,
നിലാവും വെയിലും
നീയും ഞാനുംതന്നെയാകുമ്പോൾ
പ്രണയം ഒരേസമയം
സ്വാർത്ഥവും
ദിവ്യവുമാകുന്നതെങ്ങനെയാണ്?

No comments:

Post a Comment